ഗാന്ധിനഗർ: രോഗിയുടെ ശരീരതാപനില 18 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ത്തിയ ശേഷം ഹൃദയശസ്ത്രക്രിയ നടത്തി രണ്ട് രോഗികളെ രക്ഷിച്ച് കോട്ടയം മെഡിക്കൽ കോളേജ്. ഹൃദയചികിത്സാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറും സംഘവുമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. രോഗികൾക്ക് പൂർണ ആരോഗ്യം തിരികെ കിട്ടി. സ്വകാര്യ ആശുപത്രികളിൽ 40 ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയ്ക്ക് ഇവിടെ രണ്ടുലക്ഷത്തോളം രൂപ മാത്രമേ വേണ്ടിവന്നുള്ളൂ. മഹാധമനിക്ക് കീറലുണ്ടായ രോഗിക്കാണ് ആദ്യം ശസ്ത്രക്രിയ നടത്തിയത്. അമിത രക്തസ്രാവംമൂലം ജീവൻ അപകടത്തിലായിരുന്നു. ശരീരം തണുപ്പിച്ച് ഹൃദയപ്രവർത്തനം മന്ദീഭവിപ്പിക്കുകയാണ് ആദ്യം ചെയ്തത്. ഹാർട്ട്-ലങ് യന്ത്രം ഘടിപ്പിച്ച ശേഷം മഹാധമനിയുടെ തുടക്കഭാഗവും ചേർന്നുള്ള വാൽവും അയോട്ടിക് ആർച്ചും മാറ്റിവെച്ചു. ഇതോടെ ഒറ്റ ശസ്ത്രക്രിയയിൽ മൂന്ന് ഹൃദയഭാഗങ്ങൾ മാറ്റിവെച്ചത് അപൂർവ നേട്ടമായി.
ഹൃദയ-ശ്വാസകോശ ശസ്ത്രക്രിയ; നേട്ടം സ്വന്തമാക്കി കോട്ടയം മെഡിക്കൽ കോളേജ്
