ഇറാനിൽ കുറച്ച് ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നത് കുഴപ്പമില്ലെന്ന് ഡൊണാൾഡ് ട്രംപ്

പാരീസ്: ഇറാനിൽ കുറച്ച് ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നത്കൊണ്ട് പ്രശ്‌നമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
മറ്റു രാജ്യങ്ങൾക്ക് ഇത് ഉണ്ടെങ്കിൽ, അവർക്ക് ഇത് ഇല്ലാത്തത് അൽപ്പം അനീതിയാണ് എന്നും ട്രംപ് പറഞ്ഞു. ‘സൗദി അറേബ്യക്കും ഖത്തറിനും മിസൈൽ ഉണ്ടെങ്കിൽ, ഞാൻ പറയും ഇറാനും കുറച്ച് ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടാകുന്നതിൽ കുഴപ്പമില്ല’ ട്രംപ് കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ഒന്നാംഘട്ട കരാർ ഫ്രാൻസിൽ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

മിസൈലുകളല്ല പ്രശ്‌നമെന്നും ആണവായുധമാണ് പ്രശ്‌നമെന്നും ട്രംപ് വ്യക്താക്കി. മിസൈലുകൾക്ക് ചെറിയ ആഘാതങ്ങളെ ഉണ്ടാക്കു. എന്നാൽ ആണാവായുധം ഭൂമിയെ തന്നെ ഇല്ലാതാക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ നിലപാട് ഇസ്രയേലിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. നേരത്തെ യുഎസിനൊപ്പം ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോൾ ഇസ്രയേലിന്റെ പ്രധാന ആവശ്യമായിരുന്നു അവരുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുക എന്നത്. ആണവ ശക്തിയാകുന്നത് എതിർക്കുന്ന രാജ്യങ്ങളെ ഇറാൻ മിസൈലുകൾ ഉപയോഗിച്ച് നേരിടുന്നുവെന്നായിരുന്നു ഇസ്രയേലിന്റെ ആരോപണം. ഇറാൻ-യുഎസ് കരാറിനെ ഇസ്രയേൽ മന്ത്രിമാർ നേരത്തെ തന്നെ എതിർത്തിരുന്നു. തങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായിട്ടാണ് കരാറെന്ന് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റൂവൻ അസാർ പ്രതികരിച്ചു.

പരിഹരിക്കപ്പെടാത്ത സുരക്ഷാ പ്രശ്‌നങ്ങൾ ഇറാനുമായുള്ള ഭാവിയിലെ ഏറ്റുമുട്ടലുകൾക്ക് വഴിവെക്കുമെന്നും അസാർ മുന്നറിയിപ്പ് നൽകി. ബാലിസ്റ്റിക് മിസൈലുകളുടെ കാര്യത്തിൽ ഇസ്രായേലിന്റെ താത്പര്യങ്ങൾ കോട്ടം സംഭവിച്ചിട്ടുണ്ട്. ഇറാനിയൻ പിന്തുണയുള്ള ഹിസ്ബുള്ള, ഹമാസ് പോലുള്ള സംഘടനകളും ഇസ്രായേലിന് വെല്ലുവിളിയായി തുടരുന്നു. ഇറാനിൽ നിന്ന് പണവും ആയുധങ്ങളും ലഭിക്കുന്ന സംഘടനകളാണ് ഇവ. ആണവ വിഷയത്തിലും തങ്ങൾക്ക് ആശങ്കകളുണ്ടെന്ന് അസാർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *