തൃശ്ശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാക്കള്‍. വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്നാണ് ബിജെപിയുടെ വിമര്‍ശനം. മുഖ്യമന്ത്രി കസേരയിൽ ആളുമാറി എന്നല്ലാതെ ഒരു നയം മാറ്റവും ബജറ്റിൽ കാണാൻ ഇല്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ പറഞ്ഞു.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വഞ്ചന എന്ന് തെളിയിക്കുന്നതാണ് ബജറ്റ് എന്നായിരുന്നു ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്‍റെ വിമര്‍ശനം. ബജറ്റ് വട്ടപ്പൂജ്യമാണ്. എല്‍കെജി നിലവാരം പോലുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
യുഡിഎഫിന്‍റെ കവല പ്രസംഗത്തോട് ഉപമിക്കാവുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം. വിസ്മയം ഉണ്ടായില്ല, മുമ്പ് പറഞ്ഞത് യുഡിഎഫ് വിസ്മരിച്ചെന്നും എല്‍ഡിഎഫിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല യുഡിഎഫ് എന്ന് തെളിഞ്ഞെന്നും പി കെ കൃഷ്ണദാസ് വിമര്‍ശിച്ചു.
ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസാണ് ബജറ്റ് എന്ന് ബിജെപി നേതാവ് എം ടി രമേശ് വിമര്‍ശിച്ചു. നടന്നത് യാഥാർത്ഥ്യ ബോധമില്ലാത്ത പ്രസംഗം മാത്രമാണ്. പ്രസംഗം മത്സരം ഉണ്ടെങ്കിൽ പുരസ്‌കാരം സതീശന് നൽകാമായിരുന്നു എന്നും എം ടി രമേശ് പരിഹസിച്ചു.
