ശബരിമല സ്വര്‍ണക്കൊള്ള; പുതിയ കേസെടുക്കാനൊരുങ്ങി എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പുതിയ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. 2025-ലെ ദ്വാരപാലക പാളിമാറ്റത്തില്‍ കേസെടുക്കാനാണ് നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി. എസ് പ്രശാന്ത് അടക്കമുള്ളവര്‍ പ്രതികളാകും. 2025-ല്‍ ഗൂഢാലോചന നടന്നുവെന്ന നിഗമനത്തിലാണ് എസ്‌ഐടി. സ്വർണപാളികള്‍ കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു. ഭരണസമിതിയിലെ മൂന്നംഗങ്ങള്‍ അടക്കം പ്രതിപ്പട്ടികയിലേക്കെത്തും.

പി.എസ് പ്രശാന്തിനൊപ്പം ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാര്‍, സന്തോഷ് എന്നിവരും പ്രതിപ്പട്ടികയിലെത്തുമെന്നാണ് സൂചന. ഒപ്പം തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെ പ്രതിചേർക്കും. 29-ന് മുന്‍പ് കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാനാണ് എസ്ഐടിയുടെ നീക്കം. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അന്വേഷണം എസ്‌ഐടി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കുറ്റപത്രം എന്ന് നല്‍കാനാകുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ശബരിമല ദ്വാരപാലക ശില്‍പങ്ങളില്‍ 2025ല്‍ സ്വര്‍ണ്ണം പൂശിയ നടപടിയിൽ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഈ മാസം 29-നകം സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *