ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ റിപ്പോർട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. അതിനിടെ അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകി. ദൈനംദിന ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ഏറ്റെടുത്തു. ശശാങ്ക് ത്രിപാഠിക്ക് ആണ് ചുമതല. കാണിക്ക എണ്ണുന്നതിലും മാറ്റം വരുത്തി. മേശയിൽ വച്ച് പണം എണ്ണരുത്. തറയിൽ പരവതാനി വിരിച്ച് അതിൽ പണം എണ്ണണം. ഭണ്ഡാരത്തിൽ നിന്ന് പണം മാറ്റുമ്പോഴും എണ്ണുമ്പോഴും വീഡിയോ നിർബന്ധമായും ചിത്രീകരിക്കണം. ആറ് പുതിയ സിസിടി വി ക്യാമറകൾ കൂടി സ്ഥാപിച്ചു. ക്യാമറകളുടെ സ്റ്റോറേജ് കപ്പാസിറ്റി കൂട്ടി.
അതേസമയം സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഇടപെടാൻ തയ്യാറായിരുന്നില്ല. കേസ് എടുക്കണമെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നതും അടക്കമുള്ള ഹര്‍ജിയിൽ അലഹബാദ് ഹൈക്കോടതി വാദം കേൾക്കാൻ വിസമ്മതിച്ചു. ഉത്തർപ്രദേശ് സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഖ്നൗ ബഞ്ചാണ് ഹർജി കേൾക്കാൻ വിസമ്മതിച്ചത്. അതേസമയം സംഭാവന തട്ടിപ്പിനൊപ്പം ഭൂമി ഇടപാടിലും അയോധ്യയില്‍ വന്‍ ക്രമക്കേട് നടന്നെന്ന വിവരമാണ് പുറത്തുവരുന്നത്. വിപണി വിലയിലും കൂടിയ വിലയ്ക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടിയതും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു.
പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ അന്വേഷണ സംഘം വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം തേടിയേക്കും. പണം എണ്ണി തിട്ടപ്പെടുത്തുന്ന 40 ജീവനക്കാരെ ട്രസ്റ്റ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ ജീവനക്കാർക്കെതിരെയാണ് ഈ അടിയന്തര നടപടി സ്വീകരിച്ചത്. ഇതിനൊപ്പം തന്നെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇതിനിടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കർസേവകരുടെ സംഘടനയായ ധർമ്മസേന പ്രധാനമന്ത്രിക്ക് കത്തയച്ചു.
