മുംബൈ: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിശ്വാസ് നാംഗ്രേ പാട്ടീൽ, മുംബൈയിൽ ‘സകൽ ഹിന്ദു സമാജ്’ സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. ആർഎസ്എസിനെ പ്രകീർത്തിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നിഷ്പക്ഷതയെയും പെരുമാറ്റച്ചട്ടങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ ആഴ്ച ആദ്യം നാഗ്പൂർ പോലീസ് കമ്മീഷണറായി നിയമിതനായ വിശ്വാസ് നാംഗ്രേ പാട്ടീലിന്റെ പ്രസംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷമായ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഓൾ ഇന്ത്യ സർവീസസ് (കണ്ടക്ട്) റൂൾസ് പ്രകാരം ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് മുൻപായി സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. വിശ്വാസ് നാംഗ്രേ പാട്ടീൽ ഇത്തരത്തിൽ അനുമതി വാങ്ങിയിരുന്നോ എന്ന് വ്യക്തമാക്കണമെന്നും, അനുമതിയില്ലെങ്കിൽ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് കോൺഗ്രസ് ചോദിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘിനെയും സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറിനെയും പുകഴ്ത്തി സംസാരിച്ചതിലൂടെ ഉദ്യോഗസ്ഥൻ രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചു. രാഷ്ട്രീയത്തിൽ ഇടപെടുന്ന സംഘടനകളുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടാകരുതെന്നാണ് ചട്ടം. ഒരു പ്രത്യേക പ്രത്യയശാസ്ത്രമുള്ള സംഘടനയുടെ വേദിയിൽ കയറി അതിനെ പ്രകീർത്തിക്കുന്നത് ഈ നിയമങ്ങളുടെ ലംഘനമല്ലേയെന്നും കോൺഗ്രസ് ചോദിക്കുന്നു.
ഇത് ഒരു വ്യക്തിഗത ഉദ്യോഗസ്ഥന്റെ മാത്രം പ്രശ്നമല്ലെന്നും സിവിൽ സർവീസിന്റെ വിശ്വാസ്യതയെയും ഭരണഘടനാ തത്വങ്ങളെയും ബാധിക്കുന്ന കാര്യമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ക്രമസമാധാനപാലനം നടത്തേണ്ട പോലീസ്, സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന സംഘടനകളെ മഹത്വവൽക്കരിക്കരുതെന്നും കോൺഗ്രസ് പറയുന്നു. നാഗ്പൂരിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റിയതിലൂടെ, ആർഎസ്എസിനെ നേരിട്ട് സേവിക്കാനുള്ള അവസരമാണ് സർക്കാർ നൽകിയിരിക്കുന്നതെന്നും കോൺഗ്രസ് പരിഹസിച്ചു.
