ന്യൂഡൽഹി: സെയ്ഷെൽസിന്റെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ കരസ്ഥമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതി പ്രവർത്തനം, ഹരിത വളർച്ച, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം നൽകുന്ന സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകിയിരിക്കുന്നതെന്ന് സെയ്ഷെൽസ് അറിയിച്ചു.
ചെറുകിട ദ്വീപ് രാഷ്ട്രങ്ങൾക്കുള്ള അദ്ദേഹത്തിന്റെ പിന്തുണയും സമുദ്ര വിഭവങ്ങളുടെ ഉത്തരവാദിത്വപരമായ വിനിയോഗവും ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തവും പുരസ്കാര പ്രഖ്യാപനത്തിൽ പ്രത്യേകം പരാമർശിച്ചു. ഈ അംഗീകാരത്തിൽ വിനയാന്വിതനാണെന്നും, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾക്കെതിരെ പോരാടുന്ന രാജ്യങ്ങൾക്കും വരും തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമായി കരുതുന്നവർക്കുമായി ഈ പുരസ്കാരം സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, കാലാവസ്ഥാ പ്രവർത്തനങ്ങൾക്കും സുസ്ഥിര വികസനത്തിനുമായി പ്രധാനമന്ത്രിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ അംഗീകാരമാണിത്. 2026 മെയ് മാസത്തിൽ കൃഷി മേഖലയിലെ പരിഷ്കാരങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയതിനും എഫ്.എ.ഒ അഗ്രിക്കോള മെഡൽ നൽകി മോദിയെ ആദരിച്ചിരുന്നു. 2018-ൽ സിയോൽ സമാധാന പുരസ്കാരവും ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ഉയർന്ന പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത്’ പുരസ്കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.
