ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്നാരോപിച്ചുള്ള ഹർജികളിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറച്ചുദിവസങ്ങൾക്കുശേഷം ഈ കേസ് പരിഗണിച്ചാൽ ‘ആകാശം ഇടിഞ്ഞു വീഴില്ലെ’ന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ അടിയന്തരമായി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചത്. കോടതിയുടെ രജിസ്ട്രിക്കും ബന്ധപ്പെട്ട അധികൃതർക്കും വിഷയത്തിന്റെ അടിയന്തര സ്വഭാവം ബോധ്യപ്പെട്ടാൽ മാത്രമേ ഹർജികൾ ഉടൻ പരിഗണിക്കാൻ സാധിക്കൂ എന്നും ബെഞ്ച് വ്യക്തമാക്കി.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ പക്കൽ എത്തിയ സംഭാവനകളിൽ തട്ടിപ്പ് നടന്നതായും ഇതിൽ സി.ബി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നുമാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. അഡ്വക്കേറ്റുമാരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ്, എൻ.കെ. ഗോസ്വാമി എന്നിവരാണ് കോടതിയെ സമീപിച്ചത്. നിലവിൽ ഉത്തർപ്രദേശ് സർക്കാർ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണത്തിൽ പൊതുജനങ്ങൾക്ക് വിശ്വാസം വീണ്ടെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, വേനലവധിക്ക് ശേഷം ജൂലൈ 13ന് കോടതി സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങുമ്പോൾ കേസ് പരിഗണിക്കാമെന്ന് കോടതി മറുപടിനൽകി.
അതേസമയം, സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരിൽ നിന്ന് 79.80 ലക്ഷം രൂപ വീണ്ടെടുത്തതായും പോലീസ് അറിയിച്ചു.
