ചെന്നൈ: രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾ തള്ളി നടൻ സൂര്യ. കക്ഷി രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി സൂര്യ രാഷ്ട്രീയ പ്രവേശന റിപ്പോർട്ടുകൾ തള്ളി വാർത്താക്കുറിപ്പ് പുറത്തിറക്കി. ആരാധകകൂട്ടായ്മ യോഗത്തിൽ ഭാരവാഹിയുടെ പ്രതികരണം ചർച്ച ആയതിനു പിന്നാലെയാണ് സൂര്യ ഔദ്യോഗികമായി വിശദീകരണം നൽകിയത്.
‘കാലവും സമയവും ആയാൽ സൂര്യയെ തടയാനാകില്ലെന്നും സാഹചര്യം അനുകൂലം ആകുമ്പോൾ സൂര്യ നയിക്കു’മെന്ന് ആയിരുന്നു സൂര്യ ഫാൻസ് അസോസിയേഷൻ ഭാരവാഹിയുടെ പ്രസംഗം. യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളും ഈ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയുണ്ടായി. പിന്നീട് ഇത് ഔദ്യോഗിക നിലപാട് അല്ലെന്ന് സൂര്യ ആരാധക കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആരാധക സംഘടനയുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ണായക പരാമര്‍ശങ്ങൾ തമിഴ്നാട്ടിൽ പുതിയ അഭ്യൂഹങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. അഖിലേന്ത്യ സൂര്യ തലൈമൈ നര്‍പണി ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുടെ ഔദ്യോഗിക ആലോചനാ യോഗത്തിലായിരുന്നു കാലവും ദൈവവും എല്ലാം തീരുമാനിച്ചുകഴിഞ്ഞുവെന്നും സൂര്യ ഒരു ജനനായകനായി മാറുന്നത് തടയാന്‍ ഇനി ആര്‍ക്കും കഴിയില്ലെന്നും ജില്ലാ ഭാരവാഹി പ്രസംഗിച്ചത്. ഇതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും വൈറലായതോടെയാണ് വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് എന്ന ചർച്ച ഉയർന്നത്. ഇതോടെയാണ് താരം തന്നെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.
