വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകൻ. ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണിത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. ജനനായകൻ ടിവികെയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ലെന്നും വളരെ സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ച് സിനിമ സംസാരിക്കുന്നുണ്ട് എന്നും മനസുതുറക്കുകയാണ് എച്ച് വിനോദ്.
‘ജനനായകൻ കാണാൻ പ്രേക്ഷകർ വരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ചിലപ്പോൾ വിജയ് സാറിനെ കാണാൻ അവർ വരുമായിരിക്കും. ഇത് വെറുമൊരു കൊമേഴ്‌സ്യൽ സിനിമയോ ടിവികെ/വിജയ് സാറിന്റെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമയോ അല്ല. ഈ സിനിമ വളരെ സെൻസിബിൾ ആയതും സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സിനിമയുടെ ലീക്ക് ആയ പതിപ്പ് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, നിങ്ങൾ തിയേറ്ററിൽ വന്ന് ഈ സിനിമയെ പിന്തുണയ്ക്കണം. കാരണം ഈ സിനിമ ഉയർത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കണം. എ സർട്ടിഫിക്കറ്റിനെതിരെ പോരാടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കുട്ടികൾക്ക് സിനിമ കാണാൻ കഴിയില്ലെന്ന് വിജയ് സാറിനും നിർമ്മാതാവിനും ആശങ്കയുണ്ട്’, വിനോദിന്റെ വാക്കുകൾ.
അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമ്പോൾ വലിയ കുതിപ്പാണ് സിനിമ ഉണ്ടാക്കുന്നത്. പ്രീ സെയിലിൽ ഇതുവരെ 6.35 കോടിയാണ് ജനനായകൻ ഇന്ത്യയിൽ നിന്നും നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നും ഇതുവരെ 1.55 കോടിയാണ് സിനിമ ബുക്കിങ്ങിലൂടെ നേടിയിരിക്കുന്നത്. കർണാടകയിൽ നിന്ന് 3.10 കോടിയും തമിഴ്നാട്ടിൽ നിന്നും 1.60 കോടിയുമാണ് സിനിമയുടെ നേട്ടം. ആദ്യ ദിനം വലിയ നേട്ടം തന്നെ ജനനായകൻ കൊയ്യുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.
