ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവം; മലയാളിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവത്തില്‍ മലയാളിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മാവേലിക്കര സ്വദേശി സുരേഷ് കുമാറിനെതിരെയാണ് കേസ്. താന്‍ ചവിട്ടിയപ്പോള്‍ അല്ല മോഷ്ടാവ് താഴേക്ക് വീണതെന്നും സ്വയം ചാടിയതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഏതാനും സെക്കന്റുകള്‍ക്ക് ശേഷം ട്രാക്കില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതും കണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

പണവും ഫോണും അടങ്ങിയ തന്റെ ബാഗുമായി മോഷ്ടാവ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിനില്‍നിന്ന് ചാടാന്‍ മോഷ്ടാവ് ശ്രമിച്ചു. ബാഗ് തിരികെ തരാന്‍ പറഞ്ഞിട്ടും കേട്ടില്ല. പിന്നാലെ ബാഗ് മോഷ്ടാവ് തന്നെ ട്രാക്കിലേക്ക് എറിഞ്ഞു. തന്റെ കാലുപിടിച്ച് വലിക്കാന്‍ ശ്രമിച്ചു. താന്‍ ചവിട്ടിയപ്പോള്‍ അല്ല മോഷ്ടാവ് താഴേക്ക് വീണത്. പിന്നീട് അയാള്‍ സ്വയം ചാടിയതാണ്. ഏതാനും സെക്കന്റുകള്‍ക്ക് ശേഷം ട്രാക്കില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതും കണ്ടു. ബാഗ് പോലീസ് പിന്നീട് കണ്ടെത്തിയെങ്കിലും അതില്‍ പണവും ഫോണും ഉണ്ടായിരുന്നില്ല. മോഷ്ടാവിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല – സുരേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ 14ാം തിയതി വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. പുനെയില്‍ നിന്ന് ഹൗറയിലേക്ക് പോകുന്ന ആസാദ് ഹിന്ദ് എക്‌സപ്രസ് ട്രെയ്‌നിലാണ് സംഭവം. മഹാരാഷ്ട്രയില്‍ ക്ഷേത്രദര്‍ശനത്തിനായി എത്തി മടങ്ങുയായിരുന്നു സുരേഷ്. അതിനിടെയായിരുന്നു മോഷണം. ദൃശ്യങ്ങളില്‍ മോഷ്ടാവിനെ സുരേഷ് കുമാര്‍ ചവിട്ടുന്നത് കാണാം. ട്രെയിനിന്റെ പടിയില്‍ തൂങ്ങി നിന്ന മോഷ്ടാവ് ട്രാക്കിന് സമീപം വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. പരുക്കേറ്റ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *