പാലക്കാട്: സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയ പി.കെ ശശിയുടെ പാർട്ടി ഡിഎംഎഫ് സിഎംപിയുമായി കൈകോര്‍ക്കുന്നു. പി. കെ ശശി നേതൃത്വം നല്കുന്ന ഡിഎംഎഫിന്റെ നയപ്രഖ്യാപന കണ്വെന്ഷന് ജൂലൈ 6ന് നടക്കും. പിന്നാലെ ഇരുപാര്‍ട്ടികളുടെയും ലയനതീരുമാനം ഉണ്ടാകുമെന്നാണ് വിവരം. പാലക്കാട് നടക്കുന്ന കണ്വെന്ഷന് മന്ത്രി സി. പി ജോണ്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് എംഎല്‍എ ടി. കെ ഗോവിന്ദനും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
യുഡിഎഫിനകത്തെ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടി എന്ന നിലയിലാണ് പ്രചാരണം. സിപിഐഎം വിട്ട് യുഡിഎഫിനൊപ്പം മത്സരിച്ച് വിജയിച്ച ജി സുധാകരന്, വി കുഞ്ഞികൃഷ്ണന് എന്നീ നേതാക്കളുമായും ആശയവിനിമയം നടത്തി ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് നേരത്തെ പി. കെ ശശി പറഞ്ഞിരുന്നു. സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട പി. കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വോട്ട് ഡീല്‍ മൂലമാണ് പരാജയപ്പെട്ടതെന്നായിരുന്നു പി. കെ ശശി പ്രതികരിച്ചത്. മണ്ഡലത്തില്‍ യുഡിഎഫിന് ലഭിക്കേണ്ട 11,122 വോട്ട് ചോര്‍ന്നുവെന്നും ആരോപിച്ചിരുന്നു.
