വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ’; പിണറായി വിജയൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘മദ്യമൊഴുക്കാൻ നികുതിയിളവ്’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിമർശനം. നികുതിയിളവുകൾ പരാമർശിക്കുന്ന ധനബില്ല് സഭ അംഗീകരിച്ചാൽ നിയമമാകും. പിന്നീട് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ഈ പുകമറ മദ്യ കമ്പനിയുടെ വഴിവിട്ട ആവശ്യമംഗീകരിക്കാനുള്ള സർക്കാരിന്റെ അടവാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.

2023 ൽ എൽഡിഎഫ് സർക്കാർ ജന താത്പര്യം മുൻനിർത്തി ഫയൽ മാറ്റിവെച്ചു. യുഡിഎഫ് സർക്കാർ അതേ ഫയൽ പൊടിതട്ടിയെടുത്തു. ഫയൽ നീക്കം നടന്നത് മിന്നൽ വേഗത്തിലായിരുന്നു. ഇതൊരു സാധാരണ ഭരണ നടപടി അല്ല. സർക്കാരിന് നികുതി നഷ്ടവും, മദ്യ കമ്പനികൾക്ക് കോടികളുടെ ലാഭവും ഉണ്ടാകുമെന്നും പിണറായി വിജയൻ ലേഖനത്തിൽ ചൂണ്ടികാട്ടി. മാത്രമല്ല, നടക്കുന്നത് ബക്കാഡിയുമായുള്ള ഡീലാണെന്നും എക്സൈസ് മന്ത്രി വെറുമൊരു കാഴ്ചക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.

നടപ്പിലാക്കാൻ അല്ലെങ്കിൽ എന്തിനാണ് ഇത്ര തുടക്കപ്പെട്ട് 600 കോടിയുടെ നികുതിയിളവ് എന്നും അദ്ദേഹം ചോദിച്ചു. മദ്യ ഉപഭോഗം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഉയർന്ന നികുതി ഏർപ്പെടുത്തുന്നത്. എന്നാൽ, മദ്യമുതലാളിമാർക്ക് കോടികളുടെ നികുതിയിളവ് നൽകി മദ്യമൊഴുക്കുന്നത് സമൂഹത്തോടുള്ള കുറ്റകൃത്യമാണെന്നും തെരഞ്ഞെടുപ്പുകാലത്ത് കർണാടകത്തിൽനിന്ന് ഒഴുക്കിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരം ചെയ്യാനാണ് യുഡിഎഫ് സംസ്ഥാന ഭരണത്തെ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നാടിനെ കുത്തകകൾക്ക് തീറെഴുതുന്ന, മദ്യത്തിൽ മുക്കുന്ന ഈ സർക്കാരിന്റെ അഴിമതിക്കെതിരെ ജനങ്ങൾ അണിചേരുമെന്നും പിണറായി വിജയൻ ലേഖനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *