പാലക്കാട്: പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഗുരുതര അനാസ്ഥെയെന്ന് പരാതി. ആംബുലന്‍സില്‍ നിന്നും ആശുപത്രിക്കുള്ളിലേക്ക് പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ കൊണ്ടുപോകാന്‍ വീല്‍ ചെയറോ സ്ട്രച്ചറോ ലഭിച്ചില്ലെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയ ആംബുലന്‍സില്‍ നിന്ന് ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റാനാണ് സമയമെടുത്തത്. ഏറെനേരം ആംബുലന്‍സില്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ടി വന്നു. ഇന്നലെയാണ് ഗുരുതര അനാസ്ഥ സംഭവിച്ചത്.
മുതലമട കാമ്പ്രത്ത് ചള്ളയില്‍ നിന്നുള്ള കുടുംബത്തിനാണ് ദുരനുഭവമുണ്ടായത്. കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആരോഗ്യനില മോശമായ യുവതിയെ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏറെ പണിപെട്ടാണ് യുവതിയെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചതെന്നും എന്നാല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് താമസം നേരിട്ടുവെന്നും ആംബുലന്‍സ് ഡ്രൈവർ ഗോപി പറഞ്ഞു. മറ്റൊരു രോഗിക്കായി വീല്‍ ചെയര്‍ പോയിരിക്കുകയാണ് എന്നാണ് ആശുപത്രി അതികൃതര്‍ അറിയിച്ചതെന്നും ഗോപി പ്രതികരിച്ചു.
ഗുരുതര അനാസ്ഥയാണ് സംഭവിച്ചത്. വളരെ എമര്‍ജന്‍സി ആയിട്ടാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ഇടപെടല്‍ വേണ്ട കേസ് ആയിരുന്നു. ജീവന്‍ പണയം വെച്ചാണ് ഓരോ രോഗിയെയും ആശുപത്രിയിലെത്തിക്കുന്നത്, എന്നിട്ടും വേണ്ട ചികിത്സ കൃത്യസമയത്ത് ലഭിക്കുന്നില്ല. ആദ്യമായല്ല ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും ആംബുലന്‍സ് ഡ്രൈവർ കൂട്ടിച്ചേർത്തു.
