രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള: രാമക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ആറിന്

ലഖ്നൗ: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ജൂലായ് ആറിന് ചേരും. ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റിയായ ഡോ. അനിൽ മിശ്രയുടെയും രാജിയിൽ അന്തിമ തീരുമാനമെടുക്കാനാണ് ട്രസ്റ്റിന്റെ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

ജൂൺ 27-നാണ് ചമ്പത് റായിയും അനിൽ മിശ്രയും തങ്ങളുടെ പദവികളിൽനിന്ന് രാജിവെയ്ക്കുന്നതായി അറിയിച്ച് രാജിക്കത്ത് നൽകിയത്. അതേസമയം, ട്രസ്റ്റിന്റെ ബൈലോ അനുസരിച്ച് ട്രസ്റ്റ് അംഗങ്ങൾ ഈ രാജി വോട്ടിനിട്ട് പാസാക്കണം. ട്രസ്റ്റ് അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ രാജി സ്വീകരിക്കുകയുള്ളൂ. മാത്രമല്ല, ട്രസ്റ്റിലെ ഏതെങ്കിലും പദവിയിൽനിന്ന് രാജിവെച്ചാലും ഇവർ ട്രസ്റ്റിലെ അംഗങ്ങളായി തുടരുമെന്നും ബൈലോയിലുണ്ട്. ഈ സാഹചര്യത്തിൽ ചമ്പത് റായിയുടെ രാജി സ്വീകരിച്ചാലും അദ്ദേഹം ട്രസ്റ്റ് അംഗമായി തുടരുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ആകെ 14 അംഗങ്ങളുടെ ട്രസ്റ്റിൽ രണ്ടുപേർ രാജി സമർപ്പിച്ച സാഹചര്യത്തിൽ ബാക്കി 12 പേരെ ഉൾക്കൊള്ളിച്ചാകും വോട്ടെടുപ്പ് നടത്തുകയെന്നും റിപ്പോർട്ടുകളിലുണ്ട്.

അതേസമയം, അയോധ്യയിലെ സംഭാവനക്കൊള്ളയിൽ തന്റെ അടുത്ത അനുയായിയും ഡ്രൈവറുമായ ടിന്നു യാദവാണ് മുഖ്യ ആസൂത്രകനെന്ന് ചമ്പത് റായി പറഞ്ഞതായി അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭാവനക്കൊള്ളയിൽ പിടിക്കപ്പെടുമെന്നായപ്പോൾ ടിന്നു യാദവ് ഈ വിവരങ്ങൾ സമാജ് വാദി പാർട്ടി നേതാവിന് ചോർത്തിക്കൊടുത്തെന്നും ചമ്പത് റായ് പറഞ്ഞതായി റിപ്പോർട്ടുകളിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *