മസ്കത്ത്: ഒമാനിലെ ഹല്ലാനിയാത്ത് ദ്വീപിന് സമീപമുണ്ടായ കപ്പൽ അപകടത്തിൽ എണ്ണച്ചോർച്ചയോ പരിസ്ഥിതി മലിനീകരണമോ ഉണ്ടായിട്ടില്ലെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഷാലിം-ഹല്ലാനിയാത്ത് വിലായത്തിലെ മറൈൻ ബഫർ സോണിൽ ഉൾപ്പെടുന്ന ഖിബ്‌ലിയ ദ്വീപിന് സമീപമാണ് സംഭവം ഉണ്ടായത്. സ്ഥിതിഗതികൾ വിലയിരുത്താൻ ബന്ധപ്പെട്ട മറ്റ് സുരക്ഷാ ഏജൻസികളുമായി ചേർന്ന് അതോറിറ്റി സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണ്. ഇന്നലെ ദോഫാർ ഗവർണറേറ്റിലെ എൻവയോൺമെന്റ് ഡയറക്ടറേറ്റ് ജനറലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധ സംഘം അപകടസ്ഥലം സന്ദർശിച്ചിരുന്നു. കപ്പൽ വിശദമായി പരിശോധിച്ച സംഘം സമീപത്തെ തീരദേശങ്ങളിൽ നിന്ന് ജലസാമ്പിളുകൾ ശേഖരിച്ചു.
ഈ സാമ്പിളുകളിൽ നടത്തിയ ലബോറട്ടറി പരിശോധനകളിലാണ് എണ്ണച്ചോർച്ച മൂലമുള്ള മലിനീകരണത്തിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും എണ്ണച്ചോർച്ച പോലുള്ള എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ ഉടൻ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും നാഷണൽ എമർജൻസി മാനേജ്‌മെന്റ് കമ്മിറ്റിയുമായി ചേർന്ന് കൃത്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും തെറ്റായ പ്രചാരണങ്ങളും ഊഹാപോഹങ്ങളും പരത്തരുതെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
