ടെഹ്റാൻ: യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ 1500 മുതൽ 3000 പേർ വരെ മരിച്ചേക്കാമെന്ന് കണക്കു കൂട്ടൽ. ഒരാഴ്ച നീളുന്ന സംസ്കാര ചടങ്ങുകൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും മറ്റു അത്യാഹിതങ്ങളിലും പെട്ട് നിരവധി പേർ മരണപ്പെട്ടേക്കാമെന്നാണ് ഇറാൻ കണക്കുകൂട്ടുന്നതായി ജർമൻ ന്യൂസ് പേപ്പറായ ഡൈ വെൽറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ റെഡ് ക്രസന്റും നാഷണൽ ക്രൈസിസ് മാനേജ്മെന്റ് ഓർഗനൈസേഷനും ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ മുഹമ്മ റെസ ആരിഫിന് എഴുതിയ രഹസ്യ കത്തിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ചടങ്ങുകളിൽ പ്രതീക്ഷിച്ചതിലുമേറെ ജനക്കൂട്ടം ഉണ്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഉയർന്ന താപനിലയും തിക്കും തിരക്കും എല്ലാം ചേർന്ന് അപകടമരണങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതേത്തുടർന്ന് ടെഹ്റാനിലെ ബെഹെഷതെ സഹ്റ ഖബറിസ്ഥാനിയിൽ ആയിരത്തോളം പുതിയ കല്ലറകളൊരുക്കിയതായും ജീവനക്കാരനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഖമനേയിയുടെ ഖബറടക്കച്ചടങ്ങിനിടെ 3000 പേരോളം മരിച്ചേക്കാം, കണക്കുകൂട്ടി ഇറാൻ
