അബുദാബി : ഗതാഗതപദ്ധതി എന്നതിലുപരി ഭാവിയിലേക്കുള്ള നിക്ഷേപമാണ് ഇത്തിഹാദ് റെയിൽ യാത്രാസേവനങ്ങളെന്ന് യു.എ.ഇ. സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ വ്യക്തമാക്കി. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽനിന്ന് ഫുജൈറ സ്റ്റേഷനിലേക്ക് ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.ഇ. നീതിന്യായ മന്ത്രി അബ്ദുല്ല സുൽത്താൻ അൽ നുഐമിയും അദ്ദേഹത്തിനൊപ്പമുണ്ടായി. ഇത്തിഹാദ് റെയിൽ സി.ഇ.ഒ. ഷാദി മാലിക് ട്രെയിൻ യാത്രയിൽ ഇരുവരെയും സ്വീകരിച്ചു. ഗതാഗത മേഖലയിലെ പ്രധാന നാഴികക്കല്ലിനെയാണ് ഇത്തിഹാദ് റെയിൽ പ്രതിനിധീകരിക്കുന്നതെന്ന് ശൈഖ് നഹ്യാൻ പറഞ്ഞു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണത്തെയാണ് പദ്ധതി അടയാളപ്പെടുത്തുന്നത്. ജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്ന ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ രാജ്യം മികച്ച പുരോഗതിയാണ് കൈവരിക്കുന്നത്. ഇത്തിഹാദ് യാത്രാ ട്രെയിനുകളുടെ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നു. എമിറേറ്റുകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിലും സുസ്ഥിര ഗതാഗത സംവിധാനങ്ങൾ നൽകുന്നതിലും ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും ഇത്തിഹാദ് റെയിൽ മികച്ച സംഭാവനകൾ നൽകും.
ഇത്തിഹാദ് റെയിൽ ഭാവിയിലേക്കുള്ള നിക്ഷേപം-ശൈഖ് നഹ്യാൻ
