പാലാ: ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ കനത്ത തർക്കത്തിൽ വിശദീകരണവുമായി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. വിഷയം വോട്ടടെടുപ്പിലേക്ക് പോകുമ്പോൾ പ്രതിപക്ഷത്തിന് ആവശ്യത്തിന് ക്വാറം തികഞ്ഞിരുന്നുവെന്ന് ദിയ വ്യക്തമാക്കി. 26 പേരടങ്ങുന്നതാണ് കൗണ്‍സിൽ. പല നഗരസഭയിലും ചെറിയ ഭൂരിപക്ഷത്തിന്‍റെ വ്യത്യാസം മാത്രമാണ് ഉള്ളത്. പല കാരണങ്ങളാൽ യുഡിഎഫിലെ അഞ്ചോ ആറോ അംഗങ്ങൾക്ക് വരാൻ പറ്റിയില്ല. അതാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. ചെയര്‍പേഴ്സണും ഭരണപക്ഷത്തെ കൗണ്‍സിലര്‍മാരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദിയ വ്യക്തമാക്കി. ഒരു മരണം ഉണ്ടായിരുന്നതിനാലാണ് തന്‍റെ പിതാവും അങ്കിളും കൗണ്‍സിലിന് എത്താതിരുന്നത്. അവർ രണ്ടുപേരും മാത്രമല്ല, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും എത്തിയിരുന്നില്ല. കൗണ്‍സിലിൽ വരാൻ പറ്റാത്ത പല വ്യക്തിപരമായിട്ടുള്ള കാരണങ്ങൾ പലർക്കും കാണാം. അതിലേക്ക് പോകേണ്ട ആവശ്യമില്ല. പിന്തുണ പിൻവലിക്കുമെന്ന് യുഡിഎഫ് ഭീഷണിയോട് ഇപ്പോൾ പ്രതികരിക്കുന്നില്ല. ഇവിടെ ഒന്നോ രണ്ടോ കൗണ്‍സിലര്‍മാര്‍ എടുക്കേണ്ട ഒരു തീരുമാനം അല്ല. യുഡിഎഫ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. നേതൃത്വമായി സംസാരിച്ച് ഏത് തീരുമാനം ആണെങ്കിലും ഇവരെല്ലാവരും ഒരുമിച്ച് നിൽക്കും. അതുകൊണ്ട് ഇപ്പൊ അതിനെപ്പറ്റി ഞാൻ സംസാരിക്കുന്നില്ല.
കോൺഗ്രസിനെ ഞെട്ടിച്ച നീക്കം, എല്ലാം വിശദീകരിച്ച് ദിയ പുളിക്കക്കണ്ടം
