മഹാരാഷ്ട്രയിൽ അതിശക്തമായ മഴ; 13 മരണം, 24 മണിക്കൂറിനിടെ കടപുഴകിയത് 350 മരങ്ങൾ

മുംബൈ: മഹാരാഷ്ട്രയിൽ അതിശക്തമായ മഴ. കഴിഞ്ഞ നാല് ദിവസത്തിനിടെ 13 പേ‍ർ മരിച്ചതായി ദുരന്തനിവാരണ വകുപ്പ് മന്ത്രി ​ഗിരിഷ് മഹാജൻ അറിയിച്ചു. മുംബൈയില്‍ പരമാവധി ജീവനക്കാരോട് വര്‍ക് ഫ്രം ഹോം എടുക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. അവശ്യവിഭാഗത്തില്‍ അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചയ്ക്ക് അടയ്ക്കും. മുംബൈയിൽ ഇന്ന് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

കനത്ത മഴ റോഡ്, റെയില്‍, വ്യോമ, ഫെറി സര്‍വീസുകളെ ബാധിച്ചു. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിൽ റെയിൽ ഗതാഗതം താറുമാറായി. അതിശക്തമായ മഴയെ തുടർന്ന് 16 ഓളം ട്രെയിനുകൾ റദ്ദാക്കുകയും ഒൻപത് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. മുംബൈ – പൂനെ എക്സ്പ്രസ്‍വേയും പഴയ പൂനെ – മുംബൈ ഹൈവേയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചു.

മുംബൈയിലെ വിവിധ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ശക്തമായ കാറ്റിനെ തുട‍ർന്ന് പലയിടങ്ങളിലും മരങ്ങൾ കടപുഴകി. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയിൽ 350 മരങ്ങൾ നിലംപതിച്ചു. മുംബൈ, താനെ, റായ്​ഗഡ്, സമീപ ജില്ലകൾ എന്നിവിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. മുംബൈയിൽ ഓറഞ്ച് അലർട്ടും പൂനെയിൽ റെഡ് അലേർട്ടും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *