പൊലീസ് സ്റ്റേഷൻ എന്ന് പറഞ്ഞ് കൊണ്ടുപോയത് ഗോഡൗണിലേക്ക്, ; കൂടൽ പൊലീസിനെതിരെ വീണ്ടും പരാതി

പത്തംതിട്ട: പത്തനംതിട്ടയിലെ പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയില്‍ പൊലീസിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു യുവാവും. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത 21കാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ചോദ്യം ചെയ്യലിന്റെ പേരില്‍ ഗോഡൗണില്‍ കൊണ്ടുപോയി മര്‍ദിച്ചുവെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. കൂടല്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഗോഡൗണ്‍ പോലെയുള്ള സ്ഥലത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. മയക്കുമരുന്ന് കുത്തിവെച്ച് താനും തൻ്റെ സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 25-ാം തീയതി താന്‍ പീഡിപ്പിച്ചതായാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ആ ദിവസം താന്‍ തമിഴ്‌നാട്ടിലായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി.

പൊലീസുകാര്‍ വിളിച്ച് രണ്ട് പെണ്‍കുട്ടികളുടെ പേര് പറഞ്ഞുവെന്ന് യുവാവ് പറഞ്ഞു. അവരെ അറിയുമോ എന്നും ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞെങ്കിലും പൊലീസുകാര്‍ വീട്ടില്‍ വന്ന് തന്നെയും സഹോദരനെയും കൊണ്ടുപോകുകയായിരുന്നു. നീല നിറത്തിലുള്ള വാഗണര്‍ കാറിലാണ് കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനിലേക്ക് എന്ന് പറഞ്ഞ്, സ്റ്റേഷന് പിന്‍ഭാഗത്തുള്ള ഗോഡൗണ്‍ പോലെയുള്ള ഒരു വീട്ടിലേക്കാണ് തന്നെ കൊണ്ടുപോയതെന്നും യുവാവ് പറഞ്ഞു. തന്റെ അനുജനെ പൊലീസ് സ്റ്റേഷനില്‍ ഇറക്കിവിട്ടിട്ട് തന്നെ അവിടേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് അവരെ അറിയുമോ എന്ന് ചോദിച്ചു. അറിയില്ലെന്നും എന്താ വിഷയമെന്നും താന്‍ ചോദിച്ചു. തനിക്കെതിരെ പരാതിയുണ്ടെന്നും താനും അനുജനും ചേര്‍ന്ന് പെണ്‍കുട്ടിയെ മയക്കുമരുന്ന് കുത്തിവെച്ച് പീഡിപ്പിച്ചെന്നും അവർ പറഞ്ഞു. കഴിഞ്ഞ മാസം 25നാണ് സംഭവം എന്നും പറഞ്ഞു. ആ ദിവസം താന്‍ തമിഴ്‌നാട്ടിലായിരുന്നു എന്ന് അവരോട് പറഞ്ഞു. അതിന് ശേഷം തന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഫോണ്‍ പരിശോധിച്ചു. മൂന്ന് സ്റ്റാറുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ മുട്ടുകാലുകൊണ്ട് ഇടിച്ചു. ഈ സമയം മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കുനിച്ച് നിര്‍ത്തി മൂന്ന് പ്രാവശ്യം പുറത്തിനിട്ട് ഇടിച്ചു. ഇടികൊണ്ട് താന്‍ താഴെ വീണു. പിന്നാലെ മുടിയില്‍ പിടിച്ച് തന്നെ വലിച്ച് പൊക്കി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇനി അടിക്കരുതെന്നും പറഞ്ഞപ്പോള്‍ അവര്‍ മര്‍ദനം നിര്‍ത്തി. തല്‍ക്കാലം പൊയ്‌ക്കോളാന്‍ പറഞ്ഞ് പൊലീസ് തന്നെ വിട്ടയക്കുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി.

അതേസമയം കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന 20കാരന്റെ പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ കെ ജി പരാതിക്കാരന്റെ മൊഴിയെടുക്കും. 21കാരന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ സഹപാഠികളില്‍ നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിവരങ്ങള്‍ ശേഖരിക്കും. ഇന്നലെയായിരുന്നു 20കാരന്‍ പൊലീസ് മര്‍ദനം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *