ഡൽഹി : ഖാലിസ്താൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മാഫിയ തലവൻ ലോറൻസ് ബിഷ്ണോയിയെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യം നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ.
അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ട് എഫ്.ബി.ഐ നടത്തിയ ‘ഓപ്പറേഷൻ ഹാർഡ്ബോൾ’ അന്വേഷണത്തിന്റെ വിശദാംശങ്ങൾ യുഎസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ നീക്കം. യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ എഫ്.ബി.ഐ നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് ലോറൻസ് ബിഷ്ണോയിക്കും കൂട്ടാളി ഗോൾഡി ബ്രാറിനുമെതിരെ യുഎസ് കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ജയിലിലിരുന്ന് മൊബൈൽ ഫോണുകൾ വഴി ബിഷ്ണോയി ആഗോള ക്രിമിനൽ ശൃംഖല നിയന്ത്രിക്കുകയും നിജ്ജാറുടെ കൊലപാതകം ആസൂത്രണം ചെയ്യുകയും ചെയ്തുവെന്നാണ് യുഎസ് കണ്ടെത്തൽ.
ബിഷ്ണോയിക്ക് പുറമെ, പഞ്ചാബിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെക്കൂടി വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിലുള്ള ഒരു കുടുംബത്തെ വ്യാജ കൊലക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീങ്ങുന്നത്.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഗവൺമെന്റിനോ ഗവൺമെന്റ് ഏജൻസികൾക്കോ യാതൊരുവിധ പങ്കുമില്ലെന്ന് യുഎസ് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. നിജ്ജാറുടെ വധത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുകളാണെന്ന കാനഡയുടെ മുൻ ആരോപണങ്ങളെ തള്ളുന്നതാണ് പുതിയ കണ്ടെത്തൽ.
ലോറൻസ് ബിഷ്ണോയിയെ കൈമാറുന്നത് സംബന്ധിച്ച യുഎസിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ കരാറുകളുടെ അടിസ്ഥാനത്തിൽ ഇതിന്റെ നിയമവശങ്ങൾ വിശദമായി പഠിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
