വിദ്യാര്‍ഥികളോട് ചരടും ലോക്കറ്റും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗര്‍വജില്ലയിലുള്ള റാംകണ്ടയിലെ അപ്ഗ്രേഡഡ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളോട് മതപരമായ ചിഹ്നങ്ങള്‍ അഴിച്ചുമാറ്റാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതായി പരാതി. ക്ലാസ് മുറിയില്‍ വെച്ച് മുസ്ലിം സമുദായത്തില്‍പ്പെട്ട അറബി അധ്യാപകന്‍, മതവിശ്വാസത്തിന്റെ ഭാഗമായി കുട്ടികളുടെ കൈയില്‍ കെട്ടിയിരുന്ന ‘കലാവ’ എന്നറിയപ്പെടുന്ന ചരടും കഴുത്തിലണിഞ്ഞിരുന്ന മതപരമായ ലോക്കറ്റുകളും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഉയര്‍ന്നിട്ടുള്ള ആക്ഷേപം. സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ബുധനാഴ്ച ക്ലാസ് നടക്കുന്നതിനിടയിലാണ് സംഭവം നടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. അധ്യാപകന്റെ നിര്‍ദ്ദേശത്തെ എതിര്‍ത്ത കുട്ടികളെ ശകാരിച്ചതായും ആക്ഷേപമുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കളും പ്രദേശവാസികളും സ്‌കൂളില്‍ തടിച്ചുകൂടുകയും അധ്യാപകനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. മതവിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ മാറ്റാന്‍ വിദ്യാര്‍ഥികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ലെന്നും സ്‌കൂളുകള്‍ എല്ലാ മതങ്ങളെയും ഒരേ രീതിയില്‍ ബഹുമാനിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഗര്‍വ ഡെപ്യൂട്ടി കമ്മീഷണര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം സ്‌കൂള്‍ സന്ദര്‍ശിച്ച് ഹെഡ്മാസ്റ്റര്‍, കുറ്റാരോപിതനായ അധ്യാപകന്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി. കുട്ടികളോട് ഇത്തരത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും, ഉണ്ടെങ്കില്‍ അതിലേക്ക് നയിച്ച സാഹചര്യവുമാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും സ്‌കൂളില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. കുറ്റാരോപിതനായ അധ്യാപകന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ നിഗമനത്തില്‍ എത്തുകയുള്ളൂവെന്നും ഗര്‍വ ജില്ലാ എജ്യൂക്കേഷന്‍ സൂപ്രണ്ട് അനുരാഗ് മിന്‍സ് വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും നിയമലംഘനമോ ക്രമക്കേടോ കണ്ടെത്തിയാല്‍ കര്‍ശനമായ വകുപ്പുതല നടപടികളും നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *