തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ നാട് വിടാൻ സഹായിച്ചത് ബന്ധുവായ കോൺഗ്രസ് നേതാവാണെന്ന് ടാക്സി ഡ്രൈവർ ശിവദാസൻ. കൊലയ്ക്ക് ശേഷം സുകുമാരക്കുറുപ്പ് നാടുവിട്ടത് തന്റെ കാറിലാണെന്നും, സുകുമാരകുറുപ്പിനെ കാറിൽ കയറ്റിയത് കായംകുളത്തെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നാണെന്നും ശിവദാസൻ പറഞ്ഞു.
മാവേലിക്കരയിലേക്ക് എന്ന് പറഞ്ഞാണ് ഓട്ടം വിളിച്ചതെന്നും കൊല്ലം റെയിൽവേ സ്റ്റേഷനിലാണ് ഇറക്കിവിട്ടതെന്ന് ശിവദാസൻ പറഞ്ഞു. സുകുമാരകുറുപ്പിനെയും കുറുപ്പിന്റെ ഡ്രൈവർ ആയിരുന്ന പൊന്നപ്പനെയും കാറിൽ കയറ്റിയിരുന്നു. ചാക്കോ വധക്കേസിൽ മൂന്നാം പ്രതിയായിരുന്നു പൊന്നപ്പൻ. ഇരുവരെയും ഇറക്കിയത് കൊല്ലം റെയിൽവേ സ്റ്റേഷനിലായിരുന്നു. കാറിൽ ഉണ്ടായിരുന്നത് കുറുപ്പ് ആണെന്ന് അറിയില്ലായിരുന്നുവെന്നാണ് ശിവദാസൻ പറയുന്നത്.
പിന്നീട് ശിവദാസനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ രക്ഷപെടാൻ സഹായിച്ച കോൺഗ്രസ് നേതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷമാണ് കോൺഗ്രസ് നേതാവ് മരിച്ചത്. പിന്നീട് സുകുമാരക്കുറുപ്പ് ശിവദാസൻ എന്നാണ് ഡ്രൈവർ അറിയപ്പെടുന്നത്. 1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്.
