തിരുവനന്തപുരം: ജി. സുധാകരൻ എം.എൽ.എ. പൊതുപരിപാടിയിൽ രാഷ്ട്രീയം പറഞ്ഞെന്നാരോപിച്ച് സി.പി.എം. പ്രവർത്തകർ പ്രകോപിതരായി. വേദിയറിഞ്ഞ് സംസാരിക്കണമെന്ന സി.പി.എം. പഞ്ചായത്തംഗത്തിന്റെ പരാമർശത്തിനു മറുപടി നൽകിയ അദ്ദേഹം പ്രസംഗം തുടർന്നെങ്കിലും പിന്നീട് രാഷ്ട്രീയവിഷയങ്ങൾ പരാമർശിച്ചില്ല. തിങ്കളാഴ്ച പുറക്കാട് ഗ്രാമപ്പഞ്ചായത്ത് 14-ാം വാർഡിൽ തോട്ടപ്പള്ളി പുതുവനച്ചിറയിൽ മലയിൽതോട് തെക്ക് പാടശേഖരത്തിന്റെ കല്ലുകെട്ട് ഉദ്ഘാടനവേദിയിലായിരുന്നു സംഭവം. പ്രസംഗത്തിനിടെ സുധാകരൻ കഴിഞ്ഞദിവസം നീർക്കുന്നം സ്കൂളിലുണ്ടായ സംഭവം വിവരിച്ചതോടെയാണ് സി.പി.എം. പ്രവർത്തകർ പ്രകോപിതരായത്. ഇതിനെ വിമർശിച്ചു സംസാരിച്ച സുധാകരനോട് വേദിയറിഞ്ഞു സംസാരിക്കണമെന്ന് സദസ്സിലുണ്ടായിരുന്ന പുറക്കാട് ഗ്രാമപ്പഞ്ചായത്തംഗം ആർ. ഉണ്ണി പറഞ്ഞു. പറയാനുള്ളത് എവിടെയും പറയുമെന്ന് സുധാകരനും തിരിച്ചടിച്ചു. സി.പി.എം. നന്നാകണമെന്നാഗ്രഹമുള്ളതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം പൂർത്തിയാക്കി കല്ലുകെട്ടിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചശേഷമാണ് സുധാകരൻ മടങ്ങിയത്.
പറയാനുള്ളത് എവിടെയും പറയുമെന്ന് സുധാകരൻ
