ഓണവിപണി: സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.
എഎവൈ വിഭാഗത്തിന്(മഞ്ഞ കാര്‍ഡ്) മാത്രമായി ഓണക്കിറ്റിനായി 53 കോടി അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണു നടപടി. മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. മാര്‍ക്കറ്റ് ഇന്റ്റര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് അഭ്യര്‍ഥിച്ചിരുന്നു.

ഈ മാസം ആദ്യം മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങള്‍ പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. സിവില്‍ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് മാനദണ്ഡങ്ങൾ പരിശോധിക്കാൻ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

മുൻഗണനാ വിഭാഗത്തിലേക്ക്, 1,200 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വീടുകളെ പരിഗണിക്കണം. 800 സിസി വരെയുള്ള കാര്‍ ഉള്‍പ്പെടെയുള്ള നാല് ചക്രവാഹനങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തണം. ഭൂമിയുണ്ടെങ്കിലും കൃഷിയോഗ്യമല്ലെങ്കില്‍ ഇളവ് നല്‍കണമെന്ന് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാനാണ് നിർദേശം നൽകിയത്. ആദിവാസി – ഗോത്രവര്‍ഗ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *