തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ഭാഗമായി കട്ടൗട്ട് വാങ്ങിയതിലും തട്ടിപ്പെന്ന് റിപ്പോർട്ട്. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ നേതാവും തമ്മിൽ കമ്മീഷൻ സംബന്ധിച്ച് ചർച്ച നടത്തുന്നതിൻറെ ഓഡിയോ സന്ദേശം പുറത്തുവന്നതായാണ് റിപ്പോർട്. പണക്കെട്ടുകൾക്കൊപ്പം സെൽഫിയെടുത്ത സിദ്ധാർഥ് ബിജെപി തെരഞ്ഞെടുപ്പ് മാനേജ്മെൻറ് കമ്മിറ്റി അംഗമാണെന്ന വിവരം ലഭിച്ചു. കമ്മിറ്റിയുടെ പ്രധാന ചുമതല പണം തട്ടിയെന്ന് ആരോപണ വിധേയയായ അഞ്ജന രഞ്ജിത്തിനാണ്. സിദ്ധാർത്ഥിന് എബിവിപിയുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബിജെപി നേതാക്കളും എബിവിപി പ്രവർത്തകരും മുൻപ് വാദിച്ചിരുന്നത്. സിദ്ധാർത്ഥ് ബിജെപിയുടെ സൈബർ, സോഷ്യൽ മീഡിയ വിഭാഗത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവർത്തിച്ചിരുന്നു. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ അഞ്ജനാ രഞ്ജിത്തും ഈ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ പ്രധാന ചുമതലക്കാരിയായി ഉണ്ടായിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടിതോരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിനായി തയാറാക്കിയ ഒരു വ്യാജ ജിഎസ്ടി ബില്ലും പുറത്തുവിട്ടിരുന്നു. ബില്ലിൽ രേഖപ്പെടുത്തിയിരുന്ന ജിഎസ്ടി നമ്പർ പരിശോധിച്ചപ്പോൾ അത് കൊടിതോരണം വിൽക്കുന്ന കടയുടേതായിരുന്നില്ല, മറിച്ച് ഒരു സാധാരണ പലചരക്ക് വ്യാപാര സ്ഥാപനത്തിന്റേതാണെന്ന് കണ്ടെത്തിയിരുന്നു.
മോദിയുടെ റോഡ് ഷോയിലും തട്ടിപ്പ്
