തിരുവനന്തപുരം: ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ആർ.സുഗതൻ. മുൻപ് ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കോർപറേഷനിൽ 20 കൗൺസിലർമാർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതാണ് അസാധുവാക്കാൻ കാരണമായത്. തുടർന്ന് സുഗതൻ ഒഴികെയുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ കാപ്പാ കേസിൽ ജയിലിൽ ആയതോടെയാണ് സുഗതന് വിയ്യൂരിൽനിന്നും പുനഃസത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കാപ്പ കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് ജൂൺ 9 നാണ് വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതനെ അറസ്റ്റ് ചെയ്തത്. ജാമ്യം തേടിയെങ്കിലും കാപ്പ ഉപദേശക സമിതി തള്ളുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സുഗതന് അനുകൂല ഉത്തരവുണ്ടായത്.
വീണ്ടും ജയിലിൽ സത്യപ്രതിജ്ഞ ചെയ്ത് സുഗതൻ
