കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ കപ്പലിനെ ലക്ഷ്യമിട്ട ഇറാൻ ആക്രമണത്തിൽ സായുധ സേനയിലെ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റ കുവൈത്ത് നാവികസേനാംഗങ്ങളെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽശുറിയാൻ ആശുപത്രിയിൽ സന്ദർശിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ ആക്രമണമെന്ന് മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽഒതൈബി വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഭൗതിക നാശനഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.
