റിയാദ്: സൗദിയിലേക്ക് കൂടുതൽ സുഗമവും വേഗത്തിലുള്ളതുമായ യാത്രാ സൗകര്യമൊരുക്കി പുതിയ ‘പാക്കേജ് വിസ’ പദ്ധതി. ടൂറിസം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇൻഷുറൻസ് അതോറിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പുതിയ വിസ പൈലറ്റ് പ്രോജക്ട് അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വിപണികളിൽ അംഗീകൃത ട്രാവൽ, ടൂറിസം സേവന ദാതാക്കൾ വഴിയാണ് നിലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ അവതരിപ്പിച്ച ഇ-വിസ, വിസ ഓൺ അറൈവൽ, സ്റ്റോപ്പ്ഓവർ ട്രാൻസിറ്റ് വിസ എന്നിവയ്ക്ക് പിന്നാലെ യാത്രാനടപടികൾ കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം.
ഒരു സമഗ്ര യാത്രാ പാക്കേജിന്റെ ഭാഗമായി വിനോദസഞ്ചാരികൾക്ക് ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ വിസ സ്വന്തമാക്കാൻ ഈ പദ്ധതി വഴി സാധിക്കും. യോഗ്യരായ യാത്രക്കാർക്ക് അംഗീകൃത ട്രാവൽ ഏജൻസികൾ വഴി പോയിവരാനുള്ള വിമാന ടിക്കറ്റ്, ലൈസൻസുള്ള ഹോട്ടൽ താമസം എന്നിവയ്‌ക്കൊപ്പം ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഒന്നിച്ച് ബുക്ക് ചെയ്യാം. ടൂറിസം മേഖലയിലെ സേവന നിലവാരം ഉറപ്പാക്കാൻ ഡിജിറ്റൽ ബുക്കിങ് പ്ലാറ്റ്‌ഫോമുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക സഹായം, കസ്റ്റമർ കെയർ സെന്ററുകൾ എന്നിവയുള്ള മികച്ച ട്രാവൽ ഏജൻസികൾക്ക് മാത്രമാണ് ഇതിൽ പങ്കാളികളാകാൻ അനുമതിയുള്ളത്. സന്ദർശകരുടെ യാത്രാ നടപടികൾ കുറയ്ക്കാനും ദീർഘനാൾ രാജ്യത്ത് തങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പാക്കേജുകൾ ഒരുക്കാനും ഇത് സഹായിക്കും.
സൗദിയിലെ വിനോദസഞ്ചാര മേഖല വലിയ റെക്കോർഡുകൾ സ്വന്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനം. മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം ആഭ്യന്തര അന്തർദേശീയ മേഖലകളിൽ നിന്നായി 12.3 കോടി വിനോദസഞ്ചാരികളെയാണ് രാജ്യം സ്വീകരിച്ചത്. ഇതേ കാലയളവിൽ ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾ പത്തുലക്ഷത്തിലധികമായി ഉയരുകയും ചെയ്തു. യാത്രാ സൗകര്യങ്ങൾ പരമാവധി എളുപ്പമാക്കുന്നതിലൂടെ കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടാനും പുതിയ പാക്കേജ് വിസ പദ്ധതി വഴി സാധിക്കുമെന്നാണ് ടൂറിസം മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
