കൽപ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിൽ ദുരന്തം മനുഷ്യനിർമ്മിതമാണെന്നാണ് സർക്കാരിൻ്റെ പ്രാഥമിക വിലയിരുത്തലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംഭവത്തിൽ വീഴ്ച വരുത്തിയ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയിൽ പൊതപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടം ഒഴിവാക്കാൻ മൂന്ന് തവണ ഔദ്യോഗികമായി ഉത്തരവ് നൽകിയിട്ടും ബന്ധപ്പെട്ട കമ്പനി മണ്ണ് മാറ്റാൻ തയ്യാറായില്ലെന്ന് സ്‌പീക്കർ പറഞ്ഞു. മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ട് പോലും കമ്പനി അധികൃതർ ഇത് അവഗണിക്കുകയായിരുന്നു. ദുരന്തത്തെക്കുറിച്ച് എല്ലാ രീതിയിലുമുള്ള സമഗ്ര അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്ന കാര്യം അന്വേഷണപരിധിയിൽ വരും. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുരങ്കപാത വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ഈ ഘട്ടത്തിൽ വിവാദങ്ങൾക്കല്ല പ്രാധാന്യം നൽകേണ്ടത്. ദുരന്തത്തിൽ അകപ്പെട്ട മനുഷ്യരെ എത്രയും വേഗം രക്ഷപ്പെടുത്തുക എന്നതാണ് സർക്കാരിൻ്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. അതിനുള്ള അടിയന്തര നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വിശദീകരിച്ചു
