വിഴിഞ്ഞം ഓഹരി കൈമാറ്റം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിന് അദാനി കമ്പനി നല്‍കിയ കത്തിന്മേൽ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കരാര്‍ ലംഘനം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ സര്‍ക്കാര്‍ അറിയിച്ചോ എന്നതിലടക്കം വ്യക്തത നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാന്‍ ആവില്ല. സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്.

കേരള സര്‍ക്കാര്‍ അറിയാതെയാണോ സെബിയുമായി ഒരു കരാര്‍ അദാനി ഒപ്പിട്ടതെന്ന് കത്തില്‍ ചോദിക്കുന്നുണ്ട്. അത്തരം നടപടികള്‍ കരാര്‍ ലംഘനമാണ്. കരാര്‍ ലംഘനത്തില്‍ സര്‍ക്കാര്‍ നിയമ നടപടിയോ നിയമോപദേശമോ തേടിയോ എന്നും ചോദിക്കുന്നു. അദാനി നല്‍കിയ കത്തിന്മേൽ ഇനി സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്? മാധ്യമങ്ങളില്‍ അദാനി ആദ്യം ഒരപക്ഷേ നല്‍കിയെന്നും പിന്നീട് പലകൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം മറ്റൊരു അപേക്ഷ നല്‍കിയെന്നും വാര്‍ത്ത വരുന്നുണ്ട്. ഇതിലെ സത്യാവസ്ഥ എന്താണെന്നും കത്തില്‍ ചോദിക്കുന്നുണ്ട്.

ജൂണ്‍ 29ന് അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റത്തിന് സെബിക്ക് കത്ത് നല്‍കി. വിവരം അടുത്ത ദിവസം പുറത്തുവന്നു. ജൂലായ് 1ന് ഇക്കാര്യം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിന് അറിയിപ്പ് ലഭിച്ചില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഒരപേക്ഷയും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയാണ് സര്‍ക്കാരറിയാതെ നീക്കം നടത്താന്‍ അദാനിക്ക് ധൈര്യം വന്നതെന്നും അവിടെയാണ് സംശയം ഉയരുന്നതെന്നും മുമ്പ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തില്‍ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എംഎസ്‌സിയുടെ ടെര്‍മിനല്‍ വിഭാഗമായ ടിഐഎല്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. 27,000 കോടി രൂപ മൂല്യമുള്ളതാണ് പദ്ധതി. 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് തുറമുഖത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 16 ലക്ഷം ടിഇയു ആണ് ശേഷി.

Leave a Reply

Your email address will not be published. Required fields are marked *