ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ രോഹിണി സെക്ടർ 16-ൽ നിർമ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നു വീണു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇതുവരെ നിരവധി പേരെ രക്ഷപ്പെടുത്തി. അതേസമയം, കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ കണ്ടെത്താനും സുരക്ഷിതമായി പുറത്തെടുക്കാനുമുള്ള ശ്രമം തുടരുകയാണ്. സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടം തകർന്നതായി വിവരം ലഭിച്ചതിന് പിന്നാലെ ഡൽഹി ഫയർ സർവീസ് അടിയന്തര ഉടപെടൽ നടത്തിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാല് അഗ്നിരക്ഷാ വാഹനങ്ങൾ സ്ഥലത്തേക്ക് ഉടൻ തന്നെ വിന്യസിച്ചുവെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. കെട്ടിടം തകർന്നുവീഴുമ്പോൾ എത്ര പേർ അകത്തുണ്ടായിരുന്നുവെന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
