അറ്റ്‌ലാന്റ: ഫുട്ബോൾ ലോകം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ആ മഹാപോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോകകപ്പിന്‍റെ ഫൈനൽ ടിക്കറ്റിൽ സ്പെയിന് ഒപ്പമിരിക്കാൻ പോകുന്ന ആ രണ്ടാമൻ ആരാണ്?. ലോക ചാമ്പ്യന്മാരായ അർജന്‍റീനയോ അതോ ‘ഇറ്റ്സ് കമിങ് ഹോം’ മുദ്രാവാക്യവുമായി വരുന്ന ഇംഗ്ലണ്ടോ? ഇന്ത്യൻ സമയം ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് അറ്റ്‌ലാന്റയിൽ വെച്ചാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വൈരത്തിന്‍റെ പുതിയ അധ്യായത്തിന് കിക്കോഫാവുന്നത്. ഫുട്ബോൾ ചരിത്രത്തിലെ യുദ്ധവും പ്രതികാരവും നിറഞ്ഞ ഒന്നാണ് അർജന്‍റീന-ഇംഗ്ലണ്ട് പോരാട്ടങ്ങൾ. മാൽവിനാസ് (ഫാക്ക്‌ലൻഡ്) യുദ്ധത്തിന്റെ രാഷ്ട്രീയപ്പക മുതൽ, ഡീഗോ മറഡോണയുടെ ‘ദൈവത്തിന്‍റെ കൈയും’ നൂറ്റാണ്ടിന്റെ ഗോളും വരെ സാക്ഷ്യം വഹിച്ച കടുത്ത ഫുട്ബോൾ വൈരത്തിന്‍റെ പുതിയൊരു ക്ലാസിക് അധ്യായത്തിനാണ് അറ്റ്‌ലാന്റ വേദിയാകുന്നത്. ലിയോണൽ മെസിയും കൂട്ടരും മറ്റൊരു ലോകകപ്പ് ഫൈനൽ കൂടി കണ്ട് കിരീടം നിലനിർത്തുന്നവർ എന്ന ചരിത്ര നേട്ടത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുമോ? അതോ അറുപതാണ്ടിന്‍റെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ഇംഗ്ലീഷ് പടയ്ക്ക് സാധിക്കുമോ? ഫുട്ബോൾ ലോകം ഇന്ന് രാത്രി ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടും.
ലോകകപ്പ് ഫൈനലില്‍ സ്പെയിന്‍റെ എതിരാളികളെ ഇന്നറിയാം
