മലപ്പുറം: പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതിയെ തുടർന്ന് ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലിം ലീഗ് നേതൃത്വം. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. സ്റ്റാഫ് നിയമനവും പി.എം ശ്രീയും അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം. നേരത്തെ, സ്റ്റാഫ് നിയമനങ്ങളിൽ പാർട്ടിയുടെയോ യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷകസംഘടനകളുടെയോ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്നും മന്ത്രിമാർ തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നുവെന്നുമുള്ള ആക്ഷേപം ഉയർന്നിരുന്നു.
യൂത്ത് ലീഗ് പ്രവർത്തകർ പല വിഷയങ്ങളുമായി മന്ത്രിമാരെ സമീപിക്കുമ്പോഴൊക്കെയും കടുത്ത അവഗണനകൾ നേരിടുന്നുണ്ടെന്നും ജില്ലയിലെ കോൺഗ്രസ് എംഎൽഎമാർ പരിഗണിക്കുന്നത്ര പോലും ലീഗ് മന്ത്രിമാർ പരിഗണിക്കുന്നില്ലെന്നുമുള്ള തരത്തിൽ ആക്ഷേപങ്ങളുയർന്നിരുന്നു. ഇതേത്തുടർന്നാണ് യോഗം. ജനപ്രതിനിധികളുടെ പ്രകടനം വിലയിരുത്തുമെന്ന് നേരത്തെ ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
നിലവിൽ ഉയർന്നുവന്നിരിക്കുന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രകടനങ്ങൾ വിലയിരുത്തുക, വിവാദവിഷയങ്ങളിൽ കൂടിയിരുന്ന് ചർച്ച നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തിയിരിക്കുന്നത്.പിഎം ശ്രീ പദ്ധതി, സ്റ്റാഫ് നിയമനം, മദ്യനയത്തിലെ നികുതിയിളവ് തുടങ്ങിയ വിഷയങ്ങൾ ചർച്ചയായേക്കുമെന്നാണ് വിവരം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട്ട് വെച്ചാണ് യോഗം. ചായസൽക്കാരമെന്ന പേരിലാണ് മന്ത്രിമാരെ പാണക്കാട്ടേക്ക് ക്ഷണിച്ചിച്ചിരിക്കുന്നത്.
