വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം: ലേക്‌ഷോറിന് കുരുക്ക്

കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടത്തിന്റെ നിര്‍ണായക തെളിവുകള്‍ പുറത്ത്. മുഖ്യപ്രതി നജീബിന്റെ നേതൃത്വത്തിലുള്ള കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയും ലേക്ക്‌ഷോര്‍ ആശുപത്രിയും തമ്മിലുള്ള കരാറാണ് പുറത്തുവന്നത്. അവയവശസ്ത്രക്രിയയ്ക്ക് കമ്മീഷന്‍ നല്‍കുന്നതിലാണ് കരാര്‍. അവയവ ശസ്ത്രക്രിയക്ക് ഒരു രോഗിക്ക് അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ നല്‍കാമെന്നാണ് കരാറില്‍ പറയുന്നത്.

കേസില്‍ ലേക്‌ഷോര്‍ എംഡി എസ് കെ അബ്ദുള്ളയെയും ഡോക്ടര്‍മാരെയും അടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ആശുപത്രികളില്‍ നടന്ന റെയ്ഡുകള്‍ക്ക് പിന്നാലെയായിരുന്നു ഇ ഡി നടപടി. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ലേക്‌ഷോര്‍ ആശുപത്രി അധികൃതരുടെ മൊഴികളില്‍ വ്യക്തതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ആശുപത്രി എം ഡിയെയും ഡോക്ടര്‍മാരെയും വീണ്ടും ചോദ്യം ചെയ്യുമെന്നും ഇ ഡി അറിയിച്ചിട്ടുണ്ട്.

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടക്കേസില്‍ രാജഗിരി ആശുപത്രിയിലെ കൂടുതല്‍ ഡോക്ടര്‍മാര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായിട്ടുണ്ട്. ഡോണ്‍ സെബാസ്റ്റിയന്‍, സോണിയ ജോയ് എന്നിവരാണ് ഹാജരായത്. ജിജി കുറുട്ടുകുളം, സുനിത തോമസ് എന്നിവര്‍ ഇന്നലെ ഹാജരായിരുന്നു. കേസില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *