ന്യൂഡൽഹി: മതപരമായ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപിയുടെ സർക്കുലർ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. സർക്കുലറിൽ പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു മാസത്തേക്കാണ് സർക്കുലർ സ്റ്റേ ചെയ്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് നിർദേശിച്ച് ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് ഡിജിപി സർക്കുലർ പുറപ്പെടുവിച്ചത്. പരാതികളെത്തുടർന്നായിരുന്നു ഈ നടപടി.
ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖർ പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്ത് ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തിരുവിതാംകൂറിലും കൊച്ചിയിലുമുള്ള പല പ്രശസ്തമായ ക്ഷേത്ര ചടങ്ങുകളിലും പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് കാലങ്ങളായി നിലനിൽക്കുന്ന പരമ്പരാഗത കീഴ്വഴക്കമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇവയിൽ ചിലത് ക്ഷേത്രങ്ങളിലെ ആചാരങ്ങളുടെ തന്നെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ കണക്കിലെടുത്താണ് വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.
