ഡൽഹി: ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ മുന്നിലെന്ന് റിപ്പോർട്ട്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ഇറാന്‍ രൂപീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റി പ്രകാരമുള്ള കണക്കാണിത്. ജൂണ്‍ 17 ന് ശേഷമുള്ള മൂന്നാഴ്ചത്തെ കണക്കാണ് ഇത് വ്യക്തമാക്കുന്നത്.
ഹോര്‍മുസില്‍ നിന്ന് പുറത്തുകടക്കാനുള്ള അപേക്ഷകളില്‍ 20% ഇന്ത്യയിലേക്കുള്ള കപ്പലുകളാണ്. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള അപേക്ഷകളില്‍ 21% ഇന്ത്യന്‍ കപ്പലുകള്‍ ആയിരുന്നു. ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കപ്പല്‍ ഗതാഗതത്തില്‍ വന്‍ ഇടിവ് വന്നെന്നും പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റി അറിയിച്ചു.
അതേസമയം തുടര്‍ച്ചയായ ആറാം ദിവസവും ഇറാനില്‍ ആക്രമണം തുടരുകയാണ് അമേരിക്ക. നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച മൂന്നു കപ്പലുകള്‍ തടഞ്ഞതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ചെങ്കടലിനെ ഏദന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അല്‍ മന്‍ഡബ് കടലിടുക്ക് അടയ്ക്കാന്‍ ഹൂതികള്‍ തയാറാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
