കോഴിക്കോട്: മൂന്നുവർഷംമുൻപ് സബിയയുടെ പിറവിയോടെയാണ് സഹദും സിയ പവലും ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ മാതാപിതാക്കളായത്. ഇപ്പോൾ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലൂടെ ആദ്യമായി ‘രക്ഷിതാക്കൾ’ എന്ന വിഭാഗത്തിലേക്കും അവർ മാറി. നിയമപോരാട്ടത്തിനൊടുവിലാണ് കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിനുപകരം രക്ഷിതാക്കൾ എന്ന് രേഖപ്പെടുത്താൻ അനുമതി ലഭിച്ചത്. അതുപ്രകാരം കോർപ്പറേഷനിൽനിന്ന് ‘സബിയയുടെ രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് കഴിഞ്ഞദിവസം ലഭിച്ചു.
സഹദ് പുരുഷനായും സിയ സ്ത്രീയായും മാറാനുള്ള ചികിത്സകൾ തുടങ്ങിയപ്പോഴാണ് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം ഇരുവർക്കുമുണ്ടായത്. തുടർന്ന് ചികിത്സ പകുതിയിൽ നിർത്തി കുഞ്ഞിനായുള്ള തയ്യാറെടുപ്പ് തുടങ്ങി. അങ്ങനെ 2023 ഫെബ്രുവരി എട്ടിന് സബിയ സഹദ് പിറന്നു.
