റിയാദ്: ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോച്ചിനെ പുറത്താക്കി സൗദി അറേബ്യ. സൗദിക്ക് രണ്ടുതവണ ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത പരിശീലകനായ ഫ്രഞ്ച് പരിശീലകൻ ഹെർവ് റിനാർഡിനെയാണ് പുറത്താക്കിയത്. 2024 ഒടുവിലാണ് ഹെർവ് റിനാർഡ് രണ്ടാം തവണ സൗദി കോച്ചായത്. ഖത്തർ ലോകകപ്പിലും റിനാർഡായിരുന്നു പരിശീലകൻ.
അർജന്റീനയെ സൗദി ഗ്രൂപ്പ് മത്സരത്തിൽ അട്ടിമറിച്ചിരുന്നു. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് സൗദി അന്ന് അർജന്റീനയെ അട്ടിമറിച്ചത്. സൗദിക്കെതിരായ ആദ്യ മത്സരം തോറ്റെങ്കിലും വൻ തിരിച്ചുവരവ് നടത്തിയ അർജന്റീന ലോകകപ്പിൽ മുത്തമിട്ടിരുന്നു. 2026 ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലാണ് സൗദി. സ്‌പെയിൻ, കേപ് വെർഡി, യുറഗ്വായ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 16-ന് യുറഗ്വായ്‌ക്കെതിരേയാണ് ആദ്യ മത്സരം. റിനാർഡിന് പകരം മുൻ ഗ്രീക്ക് താരം ജോർജിയസ് ഡോണിസ് ടീമിന്റെ ചുമതലയേൽക്കുമെന്നാണ് സൂചന.
