രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി

കാൻബെറ: വകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അഴിമതിക്കേസ് ഉണ്ടായതിനെ തുടർന്ന് മന്ത്രി സ്ഥാനം രാജിവച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി. മന്ത്രിക്ക് അഴിമതിയിൽ നേരിട്ട് പങ്കില്ലെന്ന് അന്വേഷണ കമ്മീഷൻ വ്യക്തമാക്കിയെങ്കിലും, വകുപ്പിൻ്റെ മേധാവി എന്ന നിലയിൽ രാഷ്ട്രീയ ധാർമ്മികതയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററിയിലെ വിദ്യാഭ്യാസ മന്ത്രി ഇവെറ്റ് ബെറി രാജി വച്ചത്. ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററിയിൽ ഏറ്റവും അധികം കാലം ഉപമുഖ്യമന്ത്രി ആയിരുന്ന വ്യക്തി കൂടിയാണ് ഇവെറ്റ് ബെറി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത നൽകപ്പെട്ടിരുന്ന വ്യക്തി കൂടിയാണ്. വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അഴിമതിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാബിനറ്റിൽ നിന്ന് രാജി വച്ചത്. പാർലമെന്റിലോ പൊതുവിടങ്ങളിലോ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പേരിൽ മറ്റ് പ്രകടനങ്ങൾ ഉണ്ടാവുന്നതിനോട് താൽപര്യമില്ലെന്ന് വ്യക്തമാക്കിയാണ് രാജി.

2019-2020 കാലഘട്ടത്തിൽ ക്യാമ്പ്‌ബെൽ പ്രൈമറി സ്കൂൾ നവീകരണത്തിനായി നൽകിയ 18.2 മില്യൺ ഡോളറിന്റെ നിർമ്മാണ കരാർ വിതരണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ നടന്നത്. പദ്ധതി പൂർത്തിയാക്കാൻ കുറഞ്ഞ തുക ആവശ്യപ്പെട്ട ‘മാന്റീന’ എന്ന പ്രാദേശിക നിർമ്മാണ കമ്പനിയെ ഒഴിവാക്കിയ ഉദ്യോഗസ്ഥർ ഒൻപത് ലക്ഷത്തോളം ഡോളർ അധികം ആവശ്യപ്പെട്ട ‘ലെൻഡ്‌ലീസ്’ എന്ന കമ്പനിക്ക് അനധികൃതമായി കരാർ നൽകുകയായിരുന്നു.ട്രേഡ് യൂണിയനുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ കാറ്റി ഹെയറും മന്ത്രിയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫ് ജോഷ്വ സെറാമിഡാസും ചേർന്നാണ് കരാർ പ്രക്രിയയിൽ തിരിമറി നടത്തിയതെന്ന് ‘എസിടി ഇന്റഗ്രിറ്റി കമ്മീഷൻ’ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സ്വന്തം ഓഫീസിലെയും വകുപ്പിലെയും ഉദ്യോഗസ്ഥർ നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇവെറ്റ് ബെറി രാജി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *