ബിസ്‌കറ്റ് പാക്കില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അരലക്ഷം രൂപ പിഴ

കണ്ണൂര്‍: 150 ഗ്രാം എന്ന് രേഖപ്പെടുത്തി വിറ്റ ബിസ്‌കറ്റ് പായ്ക്കറ്റില്‍ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതോടെ നിര്‍മാതാക്കളായ പാര്‍ലെ ബിസ്‌കറ്റ് കമ്പനിയും വില്‍പനക്കാരായ മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റും ചേര്‍ന്ന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ വിധി.

അഞ്ചരക്കണ്ടി കല്ലായിയിലെ ടി പി ആസിഖ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ പി സജീഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 2024 ജൂലായ് 26-നാണ് ചക്കരക്കല്ലിലെ മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് പരാതിക്കാരന്‍ 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാര്‍ലെ 20-20 ബിസ്‌കറ്റ് വാങ്ങിയത്. സമീപത്തെ കടയില്‍ തൂക്കിയപ്പോള്‍ 125 ഗ്രാം മാത്രമാണെന്ന് മനസ്സിലായതോടെ കമ്മീഷനെ സമീപിച്ചു.

പരാതിക്കാരന്‍ ഹാജരാക്കിയ പായ്ക്കറ്റ് തങ്ങള്‍ നിര്‍മിച്ചതല്ലായിരിക്കാമെന്നും ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് നിര്‍മിക്കുന്നതെന്നും പാര്‍ലെ വാദിച്ചു. വിറ്റത് പാര്‍ലെ കമ്പനിയുടെ ഉല്‍പ്പന്നമാണെന്ന് മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മതിച്ചു. രേഖകളും ലീഗല്‍ മെട്രോളജി റിപ്പോര്‍ട്ടും പരിശോധിച്ച കമ്മീഷന്‍ ഉല്‍പ്പന്നം പാര്‍ലെയുടെതാണെന്നും അളവില്‍ കുറവുള്ള ഉല്‍പ്പന്നം വിറ്റത് വീഴ്ചയാണെന്നും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലെ 25,000 രൂപയും മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റ് 10,000 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. കമ്പനി 10,000 രൂപയും ഹൈപ്പര്‍മാര്‍ക്കറ്റ് 5000 രൂപയും കോടതിച്ചെലവായും നല്‍കണം. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച് ഒരുമാസത്തിനകം തുക നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *