ദുബൈ: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് യുഎഇ അധികൃതർ 31 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 104 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. 269 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവയൺമെന്റ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ 2026 ന്‍റെ ആദ്യ ആറ് മാസത്തിൽ 30 സംഘങ്ങളാണ് പരിശോധന നടത്തിയത്. വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും കടകൾ, കന്നുകാലി-പക്ഷി ചന്തകൾ, നഴ്സറികൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. 45 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പിഴവുകൾ തിരുത്താൻ നിർദേശിച്ചാണ് മുന്നറിയിപ്പ് നൽകിയത്. 16 സ്ഥാപനങ്ങളുടെ പ്രവർത്തനം സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇവയുടെ നിയമലംഘനങ്ങൾ കണക്കിലെടുത്താണ് സസ്പെൻഷൻ.
മൃഗക്ഷേമ നിയമങ്ങൾ, പാരിസ്ഥിതിക സുരക്ഷാ ചട്ടങ്ങൾ, വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന നിയമങ്ങൾ എന്നിവ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്നത് അടക്കം പരിശോധിച്ചിരുന്നു. നിയമപരമായ എല്ലാ നടപടികളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങൾക്ക് നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ സമയവും അനുവദിച്ചിട്ടുണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയും വ്യാപാരം അടക്കം പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരീക്ഷിക്കുന്നുണ്ട്. നിയമലംഘനം നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുകയും നിയമലംഘനം സംബന്ധിച്ച റിപ്പോർട്ടുകൾ പുറപ്പെടുവിക്കുകയും ചെയ്യും. നിയമലംഘനം അധികൃതരെ അറിയിക്കാൻ ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
