മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് തീരുമാനം

തിരുവനന്തപുരം: കണ്ണൂരിൽ മുൻമന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. വീണ ജോർജിനെ കെഎസ്‍യു പ്രവത്തകർ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി. പിന്നീട് ആയുധം ഒഴിവാക്കിയിരുന്നു. പ്രതികളായ കെഎസ്‍യു പ്രവർത്തകർ നൽകിയ പരാതിലാണ് തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഉത്തരവ് നാളെ ഇറങ്ങും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവവികാസങ്ങളുണ്ടായത്.

ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയുടെ ഗണ്‍മാന്‍റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജിന്റെ മൊഴി നൽകുകയായിരുന്നു. കേസില്‍ കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മന്ത്രി മൊഴി നല്‍കിയിരുന്നില്ല.

അന്ന് കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വര്‍ധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നില്‍ക്കണ്ടത് ഉന്തും തള്ളും ബഹളവുമാണ്. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിഷേധ വാര്‍ത്ത തീ പോലെ പടര്‍ന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെ ആശുപത്രിയിലെത്തി. റോഡുനീളെ പ്രതിഷേധം ഉയര്‍ന്നു. രാത്രി ഒമ്പത് മണിയോടെ മന്ത്രിയെ പരിയാരം ആശുപത്രിയിലേക്ക് വിശദമായ പരിശോധനയ്ക്കായി മാറ്റി. പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്‍യുക്കാരെ ടൗണ്‍ പൊലീസ് റെയില്‍വെ പൊലീസിന് കൈമാറി. രാത്രി എഫ്ഐആര്‍ ഇട്ടു. പുലര്‍ച്ചെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ച കഴിയുമ്പോഴാണ് പിന്നീട് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *