അബുദാബി : ഗാസയിലെ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് കൈത്താങ്ങായി യു.എ.ഇ. ആരംഭിച്ച ഷിവൽറസ് നൈറ്റ് ത്രീ (ഗാലന്റ് നൈറ്റ് ത്രീ) എന്ന ജീവകാരുണ്യ ദൗത്യം 1,000 ദിവസങ്ങൾ പൂർത്തിയാക്കി. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് 2023 നവംബർ അഞ്ചിന് ഈ ചരിത്രപരമായ ദുരിതാശ്വാസ കാംപെയ്‌ന് തുടക്കമിട്ടത്. യുദ്ധക്കെടുതിയിൽ വലയുന്ന ഗാസയിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഭക്ഷണവും മരുന്നും കുടിവെള്ളവും എത്തിക്കുന്നതിനായി കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ തുടർച്ചയായി 1,000 ദിവസങ്ങളായി യു.എ.ഇ. സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു. ഗാസയിലേക്ക് ആഗോളതലത്തിൽ എത്തിയ ആകെ അന്താരാഷ്ട്ര സഹായത്തിന്റെ 46 ശതമാനവും യു.എ.ഇ. ഒറ്റയ്ക്കാണ് നൽകിയത്. ഇതുവരെയുള്ള മൊത്തം സഹായം 3.12 ബില്യൺ ഡോളർ കവിയുന്നു. 1,25,000 ടണ്ണിലധികം ഭക്ഷണ സാധനങ്ങളും മെഡിക്കൽ സാമഗ്രികളും അഭയകേന്ദ്രങ്ങളിലേക്കുള്ള വസ്തുക്കളും ഇതിൽ ഉൾപ്പെടും.
പലസ്തീൻ ജനതയ്ക്കുള്ള യു.എ.ഇ.യുടെ കാരുണ്യദൗത്യം 1,000 ദിവസം പിന്നിടുന്നു
