ചെന്നൈ: ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഡിഎംകെയും തിരിച്ചുവരവിന് എഐഎഡിഎംകെയും മാസ് എൻട്രിക്ക് വിജയിന്റെ ടിവികെയും- തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ഒൻപതുമണിവരെയുള്ള കണക്കു പ്രകാരം 17.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 5.73 കോടി വോട്ടർമാരാണ് തമിഴ്നാട്ടിലുള്ളത്. 234 അംഗ നിയമസഭയിലേക്ക് 4023 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
ഈ തിരഞ്ഞെടുപ്പിൽ തമിഴ്നാട് വിജയിക്കുമെന്ന് ചെന്നൈ എസ്ഐഇടി കോളേജിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ഭാര്യ ദുർഗ, മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്.
