നൈറ്റ് ക്ലബ് വിവാദത്തിന് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്ക്‌സിന്റെ വിരമിക്കൽ. ട്രെന്റ് ബ്രിഡ്ജിൽ നടന്ന ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ ടീമിന്റെ പരിശീലക കുപ്പായം അണിയാൻ തയാറാണെന്നു വ്യക്തമാക്കുകയാണ് സ്റ്റോക്സ്. ‘ഫോർ ദ് ലവ് ഓഫ് ക്രിക്കറ്റ്’ എന്ന പോഡ്കാസ്റ്റിലാണ് മുപ്പത്തിയഞ്ചുകാരൻ മനസ്സ് തുറന്നത്.
‘എനിക്ക് ഈ മത്സരരംഗത്ത് തന്നെ തുടരണമെന്നാണ് ആഗ്രഹം. കോച്ചിന്റെ വേഷമാണ് അതിനു ബെസ്റ്റ്. ഉത്തരവാദിത്തിന്റെ ഭാരം എന്താണെന്ന് ക്യാപ്റ്റനായിരുന്ന എനിക്ക് വ്യക്തമായി അറിയാം. ഭാവിയിൽ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായി ഞാൻ വരുമെന്നാണ് പ്രതീക്ഷ. അതിനുവേണ്ടിയുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ലവൽ 3 കോച്ചിങ് നടത്തുകയാണ് ഞാൻ’, സ്റ്റോക്സ് വെളിപ്പെടുത്തി.
ന്യൂസിലാൻഡിനെതിരെ ഒന്നാം ടെസ്റ്റിലെ വിജയമാഘോഷിക്കാൻ സ്‌റ്റോക്സും പേസ് ബൗളർ അറ്റ്കിൻസണും ടീമിന്റെ മിഡ്‌നൈറ്റ് കർഫ്യൂ തെറ്റിച്ച് നൈറ്റ് ക്ലബ്ബിൽ പോകുകയും ഒരു റഗ്ബി താരവുമായി തർക്കമുണ്ടാകുകയും ചെയ്തു. തുടർന്ന് ഇരുവർക്കുമെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിക്കുകയും രണ്ടാം ടെസ്റ്റിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്നാം ടെസ്റ്റിലായിരുന്നു സ്റ്റോക്സ് വിരമിച്ചത്.
