അമേരിക്ക: അമേരിക്കയിലെ ടെക്സസിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലയ്‌ക്കെതിരെ ദമ്പതികൾ കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ മറ്റൊരു ഭക്ഷ്യസുരക്ഷാ കേസ് കൂടി ലോക ശ്രദ്ധ നേടുകയാണ്. റെസ്റ്റോറന്‍റിൽ നിന്ന് വാങ്ങിയ ഫ്രൈഡ് ചിക്കനിൽ കോണ്ടം പോലെയുള്ള വസ്തു കണ്ടെത്തിയെന്നാണ് ദമ്പതിമാരുടെ ആരോപണം. 15 ലക്ഷം ഡോളറിലധികം (ഏതാണ്ട് 14 കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദമ്പതികൾ നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്.
ഹൂസ്റ്റണിലെ ഒരു ഔട്ട്‌ലെറ്റിൽ നിന്ന് ഓർഡർ ചെയ്ത ഫ്രൈഡ് ചിക്കനിൽ കോണ്ടം പോലുള്ള വസ്തു കണ്ടെത്തിയെന്ന് ആരോപിച്ച് യുഎസ് ദമ്പതികളാണ് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലയായ പോപ്പീസിനെതിരെ കോടതിയിൽ പരാതി നൽകിയത്. ജസ്റ്റിൻ ഹോവാർഡും ഡാനിയേൽ മക്കിന്നൺ എന്നീ ദമ്പതിമാരാണ് പരാതിക്കാർ. ദമ്പതികൾ കോടതിയിൽ സമർപ്പിച്ച ഹർജിയനുസരിച്ച്, ജൂലൈ 25 ന് സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്‌വേ വെസ്റ്റിലെ പോപ്പീസ് ഔട്ട്‌ലെറ്റിൽ നിന്ന് ദമ്പതികൾ ചിക്കൻ വാങ്ങി. കുടുംബത്തോടൊപ്പം ഈ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ചിക്കന്‍റെ ഉള്ളിൽ കാഴ്ചയിൽ കോണ്ടം പോലുള്ള അസാധാരണമായ ഒരു വസ്തു ശ്രദ്ധയിൽപ്പെട്ടത്. സംഭവം, മാനസീക പ്രശ്നത്തിനും ആരോഗ്യഭീതിക്കും ഇടയാക്കിയെന്ന് പരാതിക്കാർ പറയുന്നു. പുറത്ത് നിന്നുള്ള ഒരു വസ്തു കഴിക്കുന്ന ഭക്ഷണത്തിൽ കണ്ടെത്തിയതോടെ ഭക്ഷണത്തിന്‍റെ മറ്റുഭാഗങ്ങളും മലിനമായിരിക്കാമെന്നി ആശങ്കപ്പെട്ടെന്നും പരാതിക്കാർ ഹർജിയിൽ ഉന്നയിച്ചു.
