ന്യൂഡൽഹി: സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല എന്ന സുപ്രധാന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വേണമെന്നാണ് കോടതി പരാമർശിച്ചത്. വസ്ത്രധാരണം ചൂണ്ടിക്കാട്ടി സ്ത്രീയെ കുറ്റപ്പെടുത്താനാകില്ല. ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി റദ്ദാക്കിക്കൊണ്ട് ആയിരുന്നു കോടതി നിരീക്ഷണം.സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വേണമെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. എല്ലാവരോടും മാന്യമായി പെരുമാറാൻ കുട്ടികളെ പഠിപ്പിക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രശേഖരൻ സുധ നിരീക്ഷിച്ചു.
“ഒരു പെൺകുട്ടിയോ സ്ത്രീയോ എന്ത് വസ്ത്രം ധരിക്കണം എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. ആർക്കും തന്നെ അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാൻ അവകാശമില്ല. അത് അവരുടെ വിഷയമേയല്ല. ജീൻസ് ധരിക്കുന്ന ഒരു സ്ത്രീ ‘ആൺകുട്ടികളെ വഴിതെറ്റിച്ചേക്കാം’ എന്ന അഭിപ്രായം അതീവ ആശങ്കാജനകവും അംഗീകരിക്കാനാവാത്തതുമാണ്” എന്നും കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയുടെ വസ്ത്രധാരണം അവരുടെ അന്തസ്സിനെ കുറയ്ക്കുന്നില്ലെന്നും, അവർക്കെതിരായ ആക്രമണങ്ങൾ ന്യായീകരിക്കാൻ അത് കാരണമാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
