സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാല് മാസം കൊണ്ട് പകുതിയോളമായി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാല് മാസം കൊണ്ട് തന്നെ ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് ബജറ്റ് പ്രതീക്ഷിച്ചതിന്‍റെ പകുതിയോളമായി. 16 ,862.59 കോടിയാണ് ജൂലൈ വരെയുള്ള റവന്യൂ കമ്മിയെന്നാണ് എജി പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്ത് വരുമാനം കൂടി. എന്നാൽ, അതിലുമേറെ ചെലവും കൂടി. 35 355.30 കോടിയാണ് പുതുക്കിയ ബജറ്റിൽ കണക്കാക്കിയിരുന്ന റവന്യൂ കമ്മി. പക്ഷേ ആദ്യ നാലു മാസത്തിൽ തന്നെ ഇതിന്‍റെ പകുതിയോളമായി. ഈ നിലയ്ക്ക് പോയാൽ പ്രതീക്ഷിച്ച പോലെ കമ്മി നൽക്കില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ നാലു മാസം 16,084.72 കോടിയായിരുന്നു റവന്യു കമ്മി. റവന്യു വരുമാനം ആദ്യ നാലു മാസം 44267.52 കോടിയാണ്. നികുതി വരുമാനം 37,459.66 കോടിയാണ്. മുന്‍ വര്‍ഷത്തെ ഇതേ സമയത്തെക്കാള്‍ 4662.97 കോടിയുടെ വര്‍ധന. ആദ്യ നാലു മാസം കേരളത്തിന്‍റെ ജിഎസ്ടി വരുമാനം 12864 കോടി രൂപയെന്നാണ് കേന്ദ്രത്തിന്‍റെ കണക്ക്. സെറ്റിൽമെന്‍റിന് ശേഷം ഐജിഎസ്ടി വിഹിതം ചേര്‍ത്ത് 3161 കോടിയാണ് കഴിഞ്ഞ മാസം കിട്ടിയത്. നികുതിയേതിര വരുമാനവും കൂടിയെന്നാണ് എജിയുടെ സിവിൽ അക്കൗണ്ടിലുള്ളത്. 6302.44 കോടിയാണിത്.അതേ സമയം, കഴിഞ്ഞ വര്‍ഷത്തക്കൊള്‍ വരുമാനം 5200 കോടി കൂടിയെങ്കിൽ ചെലവ് ആറായിരം കോടിയോളം വര്‍ധിച്ചു.

61,130.11 കോടിയാണ് റവന്യൂ ചെലവ്. ഇതോടെ റവന്യൂ കമ്മിയും കൂടി. നാലു മാസത്തിനിടെ 505 കോടിയാണ് ഗ്രാന്‍ഡായി കിട്ടിയത്. 11932 കോടിയാണ് ഗ്രാന്‍ഡ് പ്രതീക്ഷിക്കുന്നത് . എന്നാൽ ജീവനക്കാര്‍ക്ക് കൃത്യമായി ഡിഎ അനുവദിച്ചാൽ ഈ ഇനത്തിലെ ചെലവ് കൂടും. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ചെലവ് കൂടരുതെന്നും വകുപ്പുകളോട് ധനവകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണമെന്നടക്കം നിര്‍ദ്ദേശിച്ചു. അടുത്ത ബജറ്റ് ഒരുക്കത്തിനുള്ള സര്‍ക്കലുറിലാണ് മുണ്ടു മുറുക്കാൻ ധനവകുപ്പ് ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *